Thursday, July 18, 2013

ഓർമ്മക്കുളങ്ങൾ



തിമിര്‍ത്തു പെയ്യുന്ന മഴ. കനത്ത മഴത്തുള്ളികള്‍ വീടിനു മുകളില്‍ മദ്ദളം കൊട്ടുന്നു.ആര്‍ത്തലച്ചെത്തുന്ന മഴയുടെ സീല്‍ക്കാരം നിങ്ങളെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് വഴിനടത്താറുണ്ടോ? ഉച്ചസ്ഥായിലായ ചെണ്ട മേളം വെളിച്ചപ്പാടിനെ ഉറയാന്‍ പ്രേരിപ്പിക്കുന്ന പോലെ വീടിനു പുറത്തെ നാട്ടുവഴിയിലേക്ക് അത് എന്നെ കൈപിടിച്ചു നടത്തി. ഉപേക്ഷിക്കപ്പെട്ട തെക്കേതിലെ കുളക്കരയിലാണ് ചെന്നെത്തിയത്. കുളക്കരയില്‍ കുന്തിച്ചിരുന്ന് ഞാന്‍ മഴത്തുള്ളികള്‍ വെള്ളത്തോട് മന്ത്രിക്കുന്നതും നോക്കിയിരുന്നു. ഇരുട്ടു പകരുന്ന ഭൂമിയിലേക്ക് പതിക്കുന്ന മഴയുടെ വെളുത്ത നാരുകള്‍.

          എന്‍റെ നാട്ടിന്‍പുറത്ത് ഏറ്റവും അവസാനം നീന്തല്‍ പഠിച്ചത് ഞാനും ജമാലുമാണ്. ഒത്തിരി കാലം ഞങ്ങള്‍ കടവിലെ ഇത്തിരി വെള്ളത്തില്‍ ഉമ്മയുടെ മാക്സിയില്‍ തൂങ്ങി നീന്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കരെ നിന്നും പിടിവിടുന്ന നിമിഷം തണുപ്പും ആഴവും ഞങ്ങളെ പരിഭ്രാന്തരാക്കി. ഭയത്തോടെ തിരിച്ചു കയറുമ്പോള്‍ എല്ലാവരും ചിരിച്ചു. എന്‍റെ അനിയത്തി നീന്തല്‍ പഠിച്ചു കുളത്തിലേക്കെടുത്തു ചാടുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. കുട്ടികള്‍ പലരും മുകളില് നിന്ന് കുളത്തിലേക്കെടുത്തു ചാടി നീന്തി കരകയറി. ഞാന്‍ മൂകസാക്ഷിയായി നിന്നതേയുള്ളൂ.

         എല്‍.പി. സ്കൂളില്‍നിന്നും അടുത്ത സ്കൂളിലേക്കു മാറ്റം കിട്ടിയപ്പോഴും കുളത്തിന്‍റെ നിലയില്ലായ്മ എന്നെ ഭീതിപ്പെടുത്തിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോകാന്‍ എനിക്ക് വല്ലായ്മ തോന്നി. അതിനാല്‍ ഞാന്‍ തനിച്ചു കുളക്കടവില്‍ ചെന്നു കുളിച്ചെന്നു വരുത്തി തിരിച്ചു പോന്നു. അന്നും ഇതുപോലെ ഈ കുളത്തിലേക്ക് നോക്കിയിരിക്കല്‍ എന്‍റെ വിനോദമായിരുന്നു. മഴക്കു ശേഷമുള്ള തെളിഞ്ഞ നീല ജലത്തില്‍ കുളത്തിന്‍റെ ആഴം നോക്കി ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു പളുങ്കുമണി പോലെ തെളിഞ്ഞ ജലം. മേല്‍പരപ്പില്‍ പ്രതിഫലിക്കുന്ന ആകാശവും മരങ്ങളും. അകത്തേക്കു നോക്കിയാല്‍ അറകളില്ലാത്ത നിലം. അപ്പോള്‍ മാത്രമാണ് കുളത്തെ ഞാനിഷ്ടപ്പെട്ടിരുന്നത്. അതിരാവിലെ എഴുന്നേറ്റു, എല്ലാവരും വന്നു കുളം കലങ്ങിമറയുന്നതിനു മുമ്പേ വന്നു കുളത്തിന്‍റെ തുറന്ന അകം നോക്കി ഞാന്‍ നില്‍ക്കും. നീന്തിയകലുന്ന തവളയുടെ മിനുത്ത, വെളുത്ത പാദങ്ങള്‍ വെള്ളത്തില്‍ സഞ്ചരിക്കുന്നതു കാണാം. തവളയുടെ നീക്കങ്ങള്‍ പഠിച്ചു നീന്തല്‍ പഠിക്കാമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. നീര്‍ക്കോലിയുടെ വളഞ്ഞു പുളഞ്ഞ സഞ്ചാരവും, എഴുത്തച്ഛന്റെ ചിത്രം വരയലും നോക്കി നിന്ന നിമിഷങ്ങള്‍.

ബ്ലൂം...

         മുകളില്‍ നിന്ന് ആരോ വന്നു വെള്ളത്തിലേക്ക് ചാടി. എനിക്ക് ദേഷ്യമാണ് തോന്നിയത്. തവളയും നീര്‍ക്കോലിയും എവിടെയോ മറഞ്ഞു. എഴുത്തച്ഛന്റെ കൃതികള്‍ വികൃതമായി. ആരാണെന്നറിയാതെ ഞാന്‍ പരിഭ്രമിച്ചു നില്‍ക്കെ തവളയുടെതെന്ന പോലെ വെളുത്തു മെലിഞ്ഞ കാലുകള്‍ അടിച്ചു, കൈകളാല്‍ തുഴഞ്ഞു, ജലോപരിതലത്തില്‍ അവള്‍. ഒരു വലിയ തവള നീന്തുന്നതായെ എനിക്ക് തോന്നിയുള്ളൂ. പരല്‍ മീനിന്‍റെ വയറുപോലെ വെളുത്ത ഉദരം. ഞാന്‍ നോക്കി നിന്നു.

നീന്താനറിയില്ലേ....

       എന്തു പറയണമെന്നറിയാതെ ഞാന്‍ ശങ്കിച്ചു നിന്നു. വെള്ളത്തിനു മേലെ ഒരു മത്സ്യത്തെപോലെ അവള്‍. കുളം കാണാത്ത കൈകളാല്‍ അവളെ താങ്ങുന്നതായി തോന്നി. കുളത്തിനു നടുവില്‍ ഒരു ജലദേവതയെപോലെ അവള്‍ തുഴയാതെ നില്‍ക്കുന്നു.

വാ...

       പിറകില്‍ പരിഹസിക്കാനാരുമില്ലന്നു കണ്ടു ഞാന്‍ തെളിഞ്ഞ തണുപ്പിലേക്കിറങ്ങി. ഇക്കരെ നിന്നു കൈ വിടുമ്പോള്‍ ഒരു ജല ദേവത എന്നെ താങ്ങുമെന്ന ഉറപ്പിലായിരുന്നു. ഒരു കവിള്‍ വെള്ളം കുടിച്ചു ഞാന്‍ തട്ടിപ്പിടച്ചു. 

തുഴയ്...

       എവിടെയും പിടിക്കാതെ, വെള്ളത്തിനു നടുവില്‍ അവള്‍. ഞാന്‍ വലിയ കാലുകളടിച്ചു തുഴഞ്ഞു കയറി. പിന്നെടോരുപാട് പ്രഭാതങ്ങളില്‍ മഴത്തുള്ളികള്‍ വീണു ചിതറുന്ന ജലോപരിതലത്തില്‍ ഞാന്‍ നീന്തിത്തുടിച്ചു. പുഴയുടെ ഒഴുക്കോ, കടലിന്‍റെ ആഴമോ ഇല്ലാത്ത കുളത്തിന്‍റെ ഇത്തിരി തണുപ്പിനെ ഞാന്‍ ഇഷടപ്പെട്ടു തുടങ്ങിയതു അങ്ങനെയാണ്. അവള്‍ പിന്നെ എവിടെ പോയോ എന്തോ?

എന്താ പണി...?

     കുളക്കടവിന്‍റെ ഭാഗത്തിലൂടെ നടന്നുപോകുന്ന ആരോ ആണ്. ഇടഞ്ഞു തകര്‍ന്ന കുളത്തിലെ കലക്കവെള്ളത്തിലേക്കു നോക്കി നില്‍ക്കുന്നതു കണ്ടാവണം. ഞാന്‍ എഴുന്നേറ്റു പുല്ലുകയറിയ നാട്ടു വഴിയിലൂടെ വീട്ടിലേക്കു നടന്നു. അടുത്ത മഴക്കാലത്ത് ഈ കുളവും അപ്രത്യക്ഷമാകുമായിരിക്കും..      

Monday, July 8, 2013

ഒരു SSLC ബുക്ക് കിട്ടിയിരുന്നെങ്കിൽ ......

പഠനം പാതി വഴിയിൽ നിർത്തേണ്ടി  വന്ന ഒരാളാണോ നിങ്ങൾ? ഒരു പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കിട്ടണമെന്നു നിങ്ങൾ അതിയായി ആഗ്രഹിക്കുണ്ടോ ? എങ്കിൽ ഇതാണ് അവസരം.

സംസ്ഥാന സാക്ഷരതാ മിഷൻ പത്താം തരം തുല്ല്യതാ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഫോറം ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുക.

പത്താം തരം തുല്യതക്കുള്ള അപേക്ഷാ ഫോറം

Tuesday, April 16, 2013

ജാതി പോക്കുന്ന യന്ത്രം.

             മുല്‍ക്ക് രാജ് ആനന്ദിന്‍റെ  തൊട്ടു കൂടാത്തവര്‍  (Untouchables) എന്ന നോവല്‍ ജാതി എങ്ങനെ ഇല്ലാതാക്കാം എന്നു ചോദിക്കുന്നുണ്ട്.    മൂന്നു പരിഹാരമാണ് ബക എന്ന പ്രധാന കഥാപാത്രത്തിനു മുന്നിലുള്ളത്.
  1. മതം മാറുക.
  2. ഗാന്ധി മാര്‍ഗം സ്വീകരിച്ചു എല്ലാവരും ജാതിക്കപ്പുറം ഒന്നായി ജീവിക്കുക.
  3. യന്ത്രങ്ങള്‍ കൊണ്ടു വരിക.
ഹീന ജാതിക്കാര്‍ ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ യന്ത്രങ്ങള്‍ തയ്യാറാക്കുക.  അപ്പോള്‍ പിന്നെ താഴ്ന്ന ജാതി ഇല്ലല്ലോ...!!

                       നോവല്‍ വായിക്കുന്ന കാലത്ത് അതൊരു മണ്ടത്തരമായാണ് ഞാന്‍ മനസിലാക്കിയിരുന്നത്.  ജാതി അത്ര വേഗം തൂത്തു മാറ്റാനാവുമോ ? യന്ത്രങ്ങള്‍ എങ്ങനെ ജാതി ഇല്ലാതാക്കും?  ആനന്ദിന്‍റെ നിരീക്ഷണത്തില്‍ കഴമ്പു ണ്ടെന്നു  തന്നെ വേണം മനസ്സിലാക്കാന്‍.  കാരണം എന്‍റെ നാട്ടിന്‍ പുറത്തും തേങ്ങയിടുന്ന പണി യന്ത്രങ്ങള്‍ ചെയ്തു തുടങ്ങി.  കഴിഞ്ഞ ദിവസം ഒരു ടൈല്‍സ് പണിക്കാരനാണ് യന്ത്രവുമായി എത്തിയത്. പിറ്റേന്ന് ഒരു കൂലിപ്പണിക്കാരന്‍ മാപ്പിള. കാലങ്ങളോളം തേങ്ങയിട്ടു നടന്ന തിയ്യനെ ആരും തിരയുന്നില്ല.

                         ****      ****            ****      ***         ****
         
   "ആണ്ടിയെവിടെ?"
      കുട്ടിക്കാലം തൊട്ടേ ഞങ്ങളുടെ പറമ്പില്‍ തേങ്ങയിട്ടിരുന്നത് ആണ്ടിയായിരുന്നു.  ചൂടിയും പാളയും ചേര്‍ത്തുണ്ടാക്കിയ  തളപ്പ് തട്ടി തഴമ്പ് വന്ന കാലുകള്‍. ചെരിഞ്ഞു കിടക്കുന്ന തെങ്ങിലൂടെ ആകാശത്തിലേക്ക് കയറിപ്പോകുന്ന ആണ്ടി എന്‍റെ  കുട്ടിക്കാല കൌതുകങ്ങളില്‍ ഒന്നാണ്.  ഇളനീര്‍ വെട്ടി  കയ്യില്‍ തന്നു , സ്നേഹത്തോടെ ചിരിച്ച തിയ്യനു  ഞങ്ങള്‍ കുട്ടികളെ  ഇഷ്ടമായിരുന്നു--തെങ്ങുകളെയും.  പാണന്‍ കുന്നിന്‍റെ ചെരിവിലെവിടെയോ ആണ്ടി കഴിയുന്നുണ്ടാവും.
      
            ഇനി വരുന്ന തലമുറ ആണ്ടിയെ അറിയുമോ?............

Wednesday, April 3, 2013

സിനിമ കാണാന്‍ പോയപ്പോള്‍.............



ഒരു സിനിമക്കു പോയാലോ...?

വൈകുന്നേരം കൊണ്ടോട്ടിയില്‍ സംസാരിച്ചിരിക്കുമ്പോഴോ, ഞായറാഴ്ച ഒരു കല്ല്യാണം കഴിഞ്ഞു തിരിക്കുമ്പോഴോ, ആരുമില്ലാതെ ഒറ്റക്കിരിക്കുമ്പോഴോ ഒക്കെ ഓടിക്കയറിയാണ്‌ ഞാന്‍ തിയേറ്ററില്‍ എത്തുന്നത്. അപൂര്‍വ്വം ചിലപ്പോള്‍ ഡയറക്ടറെയോ, നടന്മാരെയോ, നടിമാരെയോ നോക്കിയുമാവാം. 

              ടിക്കറ്റ് എടുക്കാനായി നൂഴ്ന്നു കയറുന്ന മാളത്തിനകത്തെത്തിയാല്‍ ചുറ്റു മതിലിന്‍റെ സുരക്ഷിതത്വം. അപ്രതീക്ഷിതമായി ആരെയെങ്കിലും കണ്ടെത്തുന്നതിന്റെ ചമ്മലും ചിരിയും. സിനിമ തുടങ്ങുന്നതിനു മുമ്പായി പതിവായി കയറുന്ന നാറ്റം മാറാത്ത മൂത്രപ്പുര. അടിച്ചു കയറുന്ന മൂത്രപ്പുരയിലെ നാറ്റവും, പേപര്‍ ഗ്ലാസിലെ ചായയും, കൂടെയുള്ള സുഹൃത്തുക്കളുടെ ചിരിയും, ബഹളവും, അകത്തേക്കും പുറത്തേക്കും കയറി ഇറങ്ങുന്ന സിഗരറ്റ് പുകയും, ഒക്കെ ചേര്‍ന്ന വൈകുന്നേരം. 

        തിയേറ്റര്‍ അങ്ങനെഎനിക്ക് രണ്ടാം വീട് പോലെ പരിചിതമാണ്. പകലിന്‍റെ ശൂന്യത കുമിളകള്‍ പോലെ പൊട്ടിച്ചു കളയുന്ന ബിഗ്‌ സ്ക്രീനിലെ മായാ കാഴ്ചകള്‍. അത് കൊണ്ടൊക്കെ ആകണം പേടിച്ചു, പേടിച്ചു ഓടിക്കയറി ആദ്യ സിനിമ കണ്ട കോഴിക്കോട് ക്രൌണ്‍ എനിക്ക് ആദ്യ കാമുകിയെപോലെ പ്രിയപ്പെട്ടതാകുന്നത്.

            കഴിഞ്ഞ മാസമാണ് ലൈഫ് ഓഫ് പൈ കാണാന്‍ ഞങ്ങള്‍ ക്രൌണില്‍ എത്തിയത്. തിയേറ്റര്‍ ആകെ മാറിയിട്ടുണ്ടെന്നു ആരോ പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കിയില്ല. ആറു മണിക്ക് തിയേറ്ററില്‍ എത്തുമ്പോള്‍ അതികം ആരെയും കണ്ടില്ല. 

അത്ഭുതം!
            ക്രൌണിലെ നീണ്ട ക്യൂവില്‍ നില്‍കുന്നതും, ക്യൂ തെറ്റിക്കുന്നതും, ഇടിച്ചു കയറി സിനിമ കാണുന്നതും ഒക്കെയായിരുന്നു മനസ്സില്‍. 

ചെന്നു നോക്കുമ്പോള്‍ ടിക്കെറ്റെടുക്കുന്ന മാളമില്ല, ബഹളമില്ല, ക്യൂ ഇല്ല. മുറ്റം നിറയെ ആഡംബര കാറുകള്‍. ബില്‍ഡിംഗ്‌ നന്നായി മോഡി പിടിപ്പിച്ചിരുന്നു. കറുത്ത ചുമരുകളുമായി തല ഉയര്‍ത്തി നിന്നിരുന്ന ക്രൌണിനു പകരം അണിഞ്ഞൊരുങ്ങിയ നഗര അഭിസാരിക.

         ഒഴിഞ്ഞു കിടക്കുന്ന ടിക്കറ്റ് കൌണ്ടറിലേക്ക് നടക്കുമ്പോള്‍ എന്തോ പന്തികേടു തോന്നിയിരുന്നു. എന്നാലും 200 രൂപയെടുത്തു മൂന്ന് ടിക്കറ്റ് ചോദിച്ചു. നോട്ടിലെക്കും ഞങ്ങളെയും മാറി മാറി നോക്കി ഒരു ചിരിയോടെ കൌണ്ടറിലെയാള്‍ ബോര്‍ഡ്‌ ചൂണ്ടിക്കാട്ടി. 

സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യുക.

കംഫര്‍ട്ട് സ്റ്റേഷനിലേക്ക് കടക്കുന്നതിനു മുമ്പേ ചില്ലറ തിരയുന്നവന്റെ വ്യഗ്രതയോടെ ഞാന്‍ ചോദിച്ചു. 

അതെങ്ങനെ?
ക്രെഡിറ്റ്‌ കാര്‍ഡോ, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് വഴിയോ ചെയ്താല്‍ മതി.

      ഞങ്ങള്‍ തിരിച്ചു പോന്നു. ക്രൌണിനോടുള്ള ആദ്യ പിണക്കം. നാട്ടിലെ തിയേറ്ററുകളില്‍ കയറാന്‍ പേടിച്ചു സിറ്റിയിലേക്ക് വണ്ടി കയറിയതോര്‍ത്തു. എങ്ങനെയോ ക്രൌണിലാണെത്തിയത്. മിടിക്കുന്ന ഹൃദയത്തോടെ മാനാഞ്ചിറയില്‍ നിന്ന് ക്രൌണിലേക്ക് ഓടിയത് മനസ്സില്‍ തികട്ടി വന്നു.

         ക്രൌണിന്‍റെ അര മതിലില്‍ ചേര്‍ന്ന് നിന്ന് കിതച്ചത് ഉമ്മയുടെ അരഞ്ഞാണത്തിന്‍റെ തണുപ്പായി തോന്നിച്ചു. അവിടന്നങ്ങോട്ട് ബിഗ്‌ സ്ക്രീനിലെ പൊയ് കാഴ്ചകള്‍ക്കായി സായാഹ്നങ്ങള്‍ തോറും തിയേറ്ററുകളെ തേടിച്ചെന്നു. 

             ഈ വൈകുന്നേരം മോഹഭംഗത്തിന്‍റെതാണ്. സിനിമ കാണാനാവാത്തതല്ല. ക്രൌണ്‍ അണിഞ്ഞൊരുങ്ങിയപ്പോള്‍ പ്രവേശനം നഷ്ടമായ ആദ്യ കാമുകന്‍റെ വിലാപമയിരുന്നു എന്നില്‍ നിറഞ്ഞു നിന്നത്. ഞങ്ങള്‍ മാനാഞ്ചിറയില്‍ നക്ഷത്രങ്ങളെണ്ണി പോയ കാലത്തിന്‍റെ നിറവും, പുതു കാലത്തിന്‍റെ നനവില്ലാ യ്മയും പറഞ്ഞു കിടന്നു. തിയേറ്റരിന്റെ ഇരുട്ടും, മൂത്രത്തിന്‍റെ മണവും, സ്ക്രീനിലെ മായാ രൂപങ്ങളും, കണ്ടു മുട്ടിയേക്കാവുന്ന സുഹൃത്തുക്കളുടെ സാനിധ്യവും നഷ്ടമായതില്‍ പിന്നെ അതികം ഒന്നും സംസാരിച്ചില്ല. നഗര വെളിച്ചവും,നിലാവും ഇഴ ചേര്‍ന്ന രാത്രി.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

             രണ്ടാമതൊരിക്കല്‍ കൂടി ക്രൌണിലെത്തുമ്പോള്‍ അവളെ അമ്പരപ്പിക്കണമെന്നു ഞങ്ങള്‍ തീര്‍ച്ചയാക്കിയിരുന്നു. അതിനു ജമാലിനെ ചുമതലപ്പെടുത്തി. അവന്‍ ഗള്‍ഫില്‍ നിന്നെത്തിയത്തില്‍ പിന്നെ അറേബ്യയുടെ മോടിയായിരുനു പ്രധാന ചര്‍ച്ചാ വിഷയം. സുഹൃത്തില്‍ നിന്നും കടം വാങ്ങിയ കാറില്‍, മുന്നേ ബുക്ക് ചെയ്തുറപ്പിച്ച സീറ്റുകളുടെ ബലത്തില്‍ 6:25 ന് സര്‍വ്വായുധ വിഭൂഷിതരായി, ഞങ്ങളെത്തി. ടിക്കറ്റ് ഒന്ന് കാണിച്ചു, ഇന്‍സൈഡ് ഒന്ന് കൂടി നേരാക്കി, താനേ തുറക്കുന്ന വാതിലിനു മുന്നില്‍ നിന്നു. അവള്‍ കനിവോടെ വാതില്‍ തുറന്നു. ലിപ്സ്റ്റിക്കിട്ട ചിരി പോലെ വശ്യമായിരുന്നു അത്.
ഇരു വശത്തെ ചുമരുകളിലും ആഡംബരത്തിന്റെ നിറവ്. തുടച്ചു, തുടച്ചു, തിളങ്ങുന്ന നിലം. സൈഡില്‍ പരസ്യ ബോര്‍ഡ്. മറ്റൊരു ഗ്രഹത്തിലെത്തിയ പോലെ അസ്വസ്ഥനായിരുന്നു ഞാന്‍. ശീതീകരിച്ച റൂമിലും അകത്ത് ഞാന്‍ ഉഷ്ണിച്ചു.

ഇരുട്ടു മുറിയില്‍ ചെറിയ ലാoബുകള് വഴികാട്ടി. അകത്തെ ജീവനക്കാരന്‍ ഇരിക്കേണ്ട സീറ്റ് ചൂണ്ടിക്കാട്ടി. ബുക്ക് ചെയ്യുന്ന സമയത്ത് കിട്ടുന്ന സ്ഥലത്തേ ഇരിക്കാവൂ. 

ഇരുന്നു.

          കാലു പൊക്കി അടുത്ത സീറ്റിന്‍റെ പിറകില്‍ വെക്കാനുള്ള ആഗ്രഹം ഞാന്‍ അടക്കി. മംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്ന സുന്ദരിയാണ് മുന്നില്‍. ഒന്ന് പുകക്കാനോ, ഉറക്കെ കമന്റടിക്കാനോ, കഴിയാതെ ഞങ്ങള്‍ വിങ്ങിപ്പൊട്ടിയിരുന്നു. നല്ല നടപ്പിനു ശിക്ഷിച്ച പോലെ.

30 രൂപയുടെ ചായയും 40 രൂപയുടെ കേക്കും കഴിച്ച്‌ ഇന്റര്‍വെല്‍.

    സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു ആധുനിക ലബോറട്ടറിയില്‍ നിന്ന് രക്ഷപ്പെട്ട പോലെ സ്വസ്ഥരായിരുന്നു ഞങ്ങള്‍. മാനാഞ്ചിറയിലിരുന്നു ജീവിത മഹാ നാടകം അരങ്ങൊഴിയുന്നതു കണ്ടു നിന്നു.