Wednesday, April 3, 2013

സിനിമ കാണാന്‍ പോയപ്പോള്‍.............



ഒരു സിനിമക്കു പോയാലോ...?

വൈകുന്നേരം കൊണ്ടോട്ടിയില്‍ സംസാരിച്ചിരിക്കുമ്പോഴോ, ഞായറാഴ്ച ഒരു കല്ല്യാണം കഴിഞ്ഞു തിരിക്കുമ്പോഴോ, ആരുമില്ലാതെ ഒറ്റക്കിരിക്കുമ്പോഴോ ഒക്കെ ഓടിക്കയറിയാണ്‌ ഞാന്‍ തിയേറ്ററില്‍ എത്തുന്നത്. അപൂര്‍വ്വം ചിലപ്പോള്‍ ഡയറക്ടറെയോ, നടന്മാരെയോ, നടിമാരെയോ നോക്കിയുമാവാം. 

              ടിക്കറ്റ് എടുക്കാനായി നൂഴ്ന്നു കയറുന്ന മാളത്തിനകത്തെത്തിയാല്‍ ചുറ്റു മതിലിന്‍റെ സുരക്ഷിതത്വം. അപ്രതീക്ഷിതമായി ആരെയെങ്കിലും കണ്ടെത്തുന്നതിന്റെ ചമ്മലും ചിരിയും. സിനിമ തുടങ്ങുന്നതിനു മുമ്പായി പതിവായി കയറുന്ന നാറ്റം മാറാത്ത മൂത്രപ്പുര. അടിച്ചു കയറുന്ന മൂത്രപ്പുരയിലെ നാറ്റവും, പേപര്‍ ഗ്ലാസിലെ ചായയും, കൂടെയുള്ള സുഹൃത്തുക്കളുടെ ചിരിയും, ബഹളവും, അകത്തേക്കും പുറത്തേക്കും കയറി ഇറങ്ങുന്ന സിഗരറ്റ് പുകയും, ഒക്കെ ചേര്‍ന്ന വൈകുന്നേരം. 

        തിയേറ്റര്‍ അങ്ങനെഎനിക്ക് രണ്ടാം വീട് പോലെ പരിചിതമാണ്. പകലിന്‍റെ ശൂന്യത കുമിളകള്‍ പോലെ പൊട്ടിച്ചു കളയുന്ന ബിഗ്‌ സ്ക്രീനിലെ മായാ കാഴ്ചകള്‍. അത് കൊണ്ടൊക്കെ ആകണം പേടിച്ചു, പേടിച്ചു ഓടിക്കയറി ആദ്യ സിനിമ കണ്ട കോഴിക്കോട് ക്രൌണ്‍ എനിക്ക് ആദ്യ കാമുകിയെപോലെ പ്രിയപ്പെട്ടതാകുന്നത്.

            കഴിഞ്ഞ മാസമാണ് ലൈഫ് ഓഫ് പൈ കാണാന്‍ ഞങ്ങള്‍ ക്രൌണില്‍ എത്തിയത്. തിയേറ്റര്‍ ആകെ മാറിയിട്ടുണ്ടെന്നു ആരോ പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കിയില്ല. ആറു മണിക്ക് തിയേറ്ററില്‍ എത്തുമ്പോള്‍ അതികം ആരെയും കണ്ടില്ല. 

അത്ഭുതം!
            ക്രൌണിലെ നീണ്ട ക്യൂവില്‍ നില്‍കുന്നതും, ക്യൂ തെറ്റിക്കുന്നതും, ഇടിച്ചു കയറി സിനിമ കാണുന്നതും ഒക്കെയായിരുന്നു മനസ്സില്‍. 

ചെന്നു നോക്കുമ്പോള്‍ ടിക്കെറ്റെടുക്കുന്ന മാളമില്ല, ബഹളമില്ല, ക്യൂ ഇല്ല. മുറ്റം നിറയെ ആഡംബര കാറുകള്‍. ബില്‍ഡിംഗ്‌ നന്നായി മോഡി പിടിപ്പിച്ചിരുന്നു. കറുത്ത ചുമരുകളുമായി തല ഉയര്‍ത്തി നിന്നിരുന്ന ക്രൌണിനു പകരം അണിഞ്ഞൊരുങ്ങിയ നഗര അഭിസാരിക.

         ഒഴിഞ്ഞു കിടക്കുന്ന ടിക്കറ്റ് കൌണ്ടറിലേക്ക് നടക്കുമ്പോള്‍ എന്തോ പന്തികേടു തോന്നിയിരുന്നു. എന്നാലും 200 രൂപയെടുത്തു മൂന്ന് ടിക്കറ്റ് ചോദിച്ചു. നോട്ടിലെക്കും ഞങ്ങളെയും മാറി മാറി നോക്കി ഒരു ചിരിയോടെ കൌണ്ടറിലെയാള്‍ ബോര്‍ഡ്‌ ചൂണ്ടിക്കാട്ടി. 

സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യുക.

കംഫര്‍ട്ട് സ്റ്റേഷനിലേക്ക് കടക്കുന്നതിനു മുമ്പേ ചില്ലറ തിരയുന്നവന്റെ വ്യഗ്രതയോടെ ഞാന്‍ ചോദിച്ചു. 

അതെങ്ങനെ?
ക്രെഡിറ്റ്‌ കാര്‍ഡോ, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് വഴിയോ ചെയ്താല്‍ മതി.

      ഞങ്ങള്‍ തിരിച്ചു പോന്നു. ക്രൌണിനോടുള്ള ആദ്യ പിണക്കം. നാട്ടിലെ തിയേറ്ററുകളില്‍ കയറാന്‍ പേടിച്ചു സിറ്റിയിലേക്ക് വണ്ടി കയറിയതോര്‍ത്തു. എങ്ങനെയോ ക്രൌണിലാണെത്തിയത്. മിടിക്കുന്ന ഹൃദയത്തോടെ മാനാഞ്ചിറയില്‍ നിന്ന് ക്രൌണിലേക്ക് ഓടിയത് മനസ്സില്‍ തികട്ടി വന്നു.

         ക്രൌണിന്‍റെ അര മതിലില്‍ ചേര്‍ന്ന് നിന്ന് കിതച്ചത് ഉമ്മയുടെ അരഞ്ഞാണത്തിന്‍റെ തണുപ്പായി തോന്നിച്ചു. അവിടന്നങ്ങോട്ട് ബിഗ്‌ സ്ക്രീനിലെ പൊയ് കാഴ്ചകള്‍ക്കായി സായാഹ്നങ്ങള്‍ തോറും തിയേറ്ററുകളെ തേടിച്ചെന്നു. 

             ഈ വൈകുന്നേരം മോഹഭംഗത്തിന്‍റെതാണ്. സിനിമ കാണാനാവാത്തതല്ല. ക്രൌണ്‍ അണിഞ്ഞൊരുങ്ങിയപ്പോള്‍ പ്രവേശനം നഷ്ടമായ ആദ്യ കാമുകന്‍റെ വിലാപമയിരുന്നു എന്നില്‍ നിറഞ്ഞു നിന്നത്. ഞങ്ങള്‍ മാനാഞ്ചിറയില്‍ നക്ഷത്രങ്ങളെണ്ണി പോയ കാലത്തിന്‍റെ നിറവും, പുതു കാലത്തിന്‍റെ നനവില്ലാ യ്മയും പറഞ്ഞു കിടന്നു. തിയേറ്റരിന്റെ ഇരുട്ടും, മൂത്രത്തിന്‍റെ മണവും, സ്ക്രീനിലെ മായാ രൂപങ്ങളും, കണ്ടു മുട്ടിയേക്കാവുന്ന സുഹൃത്തുക്കളുടെ സാനിധ്യവും നഷ്ടമായതില്‍ പിന്നെ അതികം ഒന്നും സംസാരിച്ചില്ല. നഗര വെളിച്ചവും,നിലാവും ഇഴ ചേര്‍ന്ന രാത്രി.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

             രണ്ടാമതൊരിക്കല്‍ കൂടി ക്രൌണിലെത്തുമ്പോള്‍ അവളെ അമ്പരപ്പിക്കണമെന്നു ഞങ്ങള്‍ തീര്‍ച്ചയാക്കിയിരുന്നു. അതിനു ജമാലിനെ ചുമതലപ്പെടുത്തി. അവന്‍ ഗള്‍ഫില്‍ നിന്നെത്തിയത്തില്‍ പിന്നെ അറേബ്യയുടെ മോടിയായിരുനു പ്രധാന ചര്‍ച്ചാ വിഷയം. സുഹൃത്തില്‍ നിന്നും കടം വാങ്ങിയ കാറില്‍, മുന്നേ ബുക്ക് ചെയ്തുറപ്പിച്ച സീറ്റുകളുടെ ബലത്തില്‍ 6:25 ന് സര്‍വ്വായുധ വിഭൂഷിതരായി, ഞങ്ങളെത്തി. ടിക്കറ്റ് ഒന്ന് കാണിച്ചു, ഇന്‍സൈഡ് ഒന്ന് കൂടി നേരാക്കി, താനേ തുറക്കുന്ന വാതിലിനു മുന്നില്‍ നിന്നു. അവള്‍ കനിവോടെ വാതില്‍ തുറന്നു. ലിപ്സ്റ്റിക്കിട്ട ചിരി പോലെ വശ്യമായിരുന്നു അത്.
ഇരു വശത്തെ ചുമരുകളിലും ആഡംബരത്തിന്റെ നിറവ്. തുടച്ചു, തുടച്ചു, തിളങ്ങുന്ന നിലം. സൈഡില്‍ പരസ്യ ബോര്‍ഡ്. മറ്റൊരു ഗ്രഹത്തിലെത്തിയ പോലെ അസ്വസ്ഥനായിരുന്നു ഞാന്‍. ശീതീകരിച്ച റൂമിലും അകത്ത് ഞാന്‍ ഉഷ്ണിച്ചു.

ഇരുട്ടു മുറിയില്‍ ചെറിയ ലാoബുകള് വഴികാട്ടി. അകത്തെ ജീവനക്കാരന്‍ ഇരിക്കേണ്ട സീറ്റ് ചൂണ്ടിക്കാട്ടി. ബുക്ക് ചെയ്യുന്ന സമയത്ത് കിട്ടുന്ന സ്ഥലത്തേ ഇരിക്കാവൂ. 

ഇരുന്നു.

          കാലു പൊക്കി അടുത്ത സീറ്റിന്‍റെ പിറകില്‍ വെക്കാനുള്ള ആഗ്രഹം ഞാന്‍ അടക്കി. മംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്ന സുന്ദരിയാണ് മുന്നില്‍. ഒന്ന് പുകക്കാനോ, ഉറക്കെ കമന്റടിക്കാനോ, കഴിയാതെ ഞങ്ങള്‍ വിങ്ങിപ്പൊട്ടിയിരുന്നു. നല്ല നടപ്പിനു ശിക്ഷിച്ച പോലെ.

30 രൂപയുടെ ചായയും 40 രൂപയുടെ കേക്കും കഴിച്ച്‌ ഇന്റര്‍വെല്‍.

    സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു ആധുനിക ലബോറട്ടറിയില്‍ നിന്ന് രക്ഷപ്പെട്ട പോലെ സ്വസ്ഥരായിരുന്നു ഞങ്ങള്‍. മാനാഞ്ചിറയിലിരുന്നു ജീവിത മഹാ നാടകം അരങ്ങൊഴിയുന്നതു കണ്ടു നിന്നു.   

No comments:

Post a Comment