Saturday, June 11, 2011

കുഞ്ഞിമോന്റെ സാഹസിക യാത്ര


പെരുമ്പാറ മുത്തിയെ കാണണമെന്നത് കുഞ്ഞിമോന്റെ ഒരാഗ്രഹമാണ്. മാവിന്‍റെ ചോട്ടിലിരുന്നു കളിക്കുമ്പോള്‍ കുഞ്ഞി മോളാണ് പറഞ്ഞത്‌.

“പിന്നണ്ടല്ലോ...അങ്ങട്ട് നോക്ക്...” കുഞ്ഞു വിരലുകള്‍ പാണന്‍ കുന്നിനു നേരെ ചൂണ്ടി അവള് പറഞ്ഞു.
“ആ കുന്നിന്‍റെ മോളില്, ഒരു ചെറ്യേ കുടിലിലുണ്ടല്ലോ..വയസായാ മരിക്കാത്ത ഒരു മുത്തിയുണ്ട്. നമ്മടെ നാട്ടിലെ എല്ലാ രോഗത്തിനൂള്ള മരുന്നുന്ടെത്രേ അതിന്‍റെ കയ്യില്...”

കുഞ്ഞിമോനത് വിശ്വാസമായില്ല. കുത്തനെ നിക്കുന്ന ഈ കുന്നിന്‍ മുകളില്‍ മുത്തിയോ? പാണന്‍ കുന്നിലേക്ക് നോക്കി അവന്‍ മനസ്സില്‍ പറഞ്ഞു.

പക്ഷേ, പിന്നീടൊരിക്കല്‍ പാണന്‍ ചെരുവില്‍ കല്യാണത്തിനു ക്ഷണിക്കാന്‍ കൂട്ടു പോയന്നാണ് അവനു മുത്തിയെ കാണണമെന്ന് തോന്നിയത്‌. ചെരുവിലെ വീടുകളിലെ അബ്ദുറുവിന്‍റെ ഉപ്പക്കും എളാപ്പക്കും എണീക്കാന്‍ വയ്യ...ചുമച്ചു ചുമച്ചു കൂനിക്കൂടി ഇഴഞാനു നടപ്പ്. എന്താ ദീനം?
ഒന്നുമില്ല...ചികിത്സിച്ചിട്ടും ചികിത്സിച്ചിട്ടും മാറാത്ത ദീനം.
‘മുത്തിയെ കാണണം’ അവന്‍ മനസിലുറച്ചു.

*        *         *

കഥയിലെ ‘ഹക്കിള്‍ ബറി ഫിന്‍’ ചെയ്ത പോലെ ഉമ്മയോടോ ഉപ്പയോടോ പറഞ്ഞില്ല. കുഞ്ഞി മോളോട് പറഞ്ഞില്ല (കുസൃതിയാ...പറഞ്ഞാപ്പിന്നെ എല്ലാരോടും പോയി പറയും). ഉച്ചയ്ക്ക്‌ എല്ലാവരും ഉറങ്ങിയ നേരത്ത് കുഞ്ഞിമോന്‍ യാത്ര തിരിച്ചു. മടിയില്‍ വലിയുമ്മയുടെ പെട്ടിയിലെ നാലില വെറ്റിലയും അടക്കയും. കുന്നു കയറുമ്പോള്‍ ‘ആരും അറിയരുതേ’ എന്നവന്‍ പ്രാര്‍ത്ഥിച്ചു.
ദൂരെ നിന്ന് കാണുന്നതു പോലെയല്ല. മരങ്ങളൊക്കെ ആരോ വെട്ടി ഇറക്കിയിരിയിരിക്കുന്നു. പകരം ഒരു തൈ എല്ലായിടത്തും വച്ച് പിടിപ്പിച്ചുണ്ട്. അതിന്റെ ഇല പൊട്ടിച്ചു മണത്തു. ഒരു മണവുമില്ല, വെള്ള കറ മാത്രം.

ഉച്ച കഴിഞ്ഞിരുന്നു കുടിലിനടുത്തെത്തുമ്പോള്‍ -
മുമ്പിലെ തിണ്ണയില്‍ ആരോ നൃത്തം ചെയ്യുന്നു. നോക്കുമ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടി. അവള്‍ മോണ കാട്ടിച്ചിരിച്ചു അകത്തേക്ക് പാഞ്ഞു.
“വല്യമ്മേ....” 

അകത്തെ ഇരുട്ടില്‍ നിന്നും ഒരു സ്നേഹ ദീപം പോലെ പ്രസന്നമായ മുഖത്തോടെ മുത്തി വന്നു.കൂനിക്കൂടിയിരിക്കുന്നു. കണ്ണിനു മുകളില്‍ കൈ ചേര്‍ത്ത് സൂക്ഷിച്ചു നോക്കി.

“നീ വന്നോ?”

മുത്തി പുറത്തേക്ക് വന്നു, കുടിലിനു വശത്തെ ചെറിയ പാറയിലേക്ക്‌ നടന്നു. അതിനടുത്തൊരിടത്തിരുന്നു കുഞ്ഞി മോനെ വിളിച്ചു.
 “മോന്‍ വാ...”

അവന്‍ ചെന്നു, പരിചയമുള്ള ആരോ ഒരാള്‍ വിളിച്ചതു പോലെ...പിന്നെ മുത്തിയുടെ മടിയില്‍ കിടന്നു. മുത്തിയുടെ നേര്‍ത്ത വിരലുകള്‍ അവന്‍റെ മുടിയിഴകളിലൂടെ അലഞ്ഞു. അകലെ ആകാശത്തു പറവകള്‍ കൂട്ടം കൂട്ടമായി പറന്നകന്നു
.
“മോനെന്തിനാ വന്നത്?”

ആകാശത്തിന്‍റെ മൂലകളിലെവിടെ നിന്നോ ദയയൂറുന്ന ശബ്ദത്തില്‍ കുഞ്ഞി മോനത് കേള്‍ക്കാറായി. അവന്‍ ഒന്നും പറഞ്ഞില്ല. അവന്‍റെ കണ്ണുകളിലേക്ക് നോക്കിയ മുത്തി ആകാശവും,പാണന്‍ കുന്നും
അതിലെ ആത്മാവുകളെയും കണ്ടു. അബ്ദുറുവിന്റെ ഉപ്പയേയും, എളാപ്പയേയും എല്ലാം.

“എന്തു ചെയ്യാനാ മോനേ?”

മുത്തി നിസ്സഹായതയോടെ കുന്നിലേക്ക് ചായുന്ന സൂര്യനെ നോക്കി. ദേശത്തിന്‍റെ ദു:ഖമത്രയും തന്റെ ആത്മാവില്‍ വാങ്ങി, ബാല്യം കടം കൊടുത്തിരിക്കുന്ന അവനോടു മുത്തി നിയോഗങ്ങളുടെ ദുരിതം പറഞ്ഞു.

“അച്ഛനുമമ്മയും, അനിയനും, ഏട്ടനും. എത്ര സ്വസ്ഥരായി കഴിഞ്ഞവരാ ഞങ്ങള്‍...ഈ മണ്ണും മരവും കാടും ഞങ്ങള്‍ക്കൊപ്പം വളര്‍ന്നതാ...പിന്നെയല്ലേ മോന്‍റെ ആള്‍ക്കാര്‍ വന്നു ഒക്കെ സ്വന്താക്കീത്? ഒരു തരി ഞങ്ങള്‍ക്ക് തന്നില്ല....ചെറുത്തു നിന്ന ഏട്ടനേയും,അച്ഛനേം, മറ്റുള്ളവരേം ആ ചെരുവിലാ കൊന്നു തള്ളീത്‌. അവരുടെ ആത്മാക്കളെ ഈ മുത്തി പിടിച്ചാല്‍ കിട്ടുമോ?”

മുത്തി അവന്‍റെ നെറുകയില്‍ ചുംബിച്ചു. നിസ്സഹായയായ ഒരമ്മ യാത്രയാക്കും പോലെ കുന്നിറങ്ങുന്ന അവനെ നോക്കി നിന്നു. നിയോഗങ്ങളുടെ സങ്കീര്‍ണ്ണതയില്‍ താന്‍ വളര്‍ന്നു പോവുന്നതായി തോന്നി....

Friday, June 3, 2011

കുഞ്ഞിമോന്റെ കാഴ്ച്ചകള്‍-1


ശൈഖിന്റെ ജിന്ന്
“ഈ ഉപ്പക്കെന്താ പതുക്കെ നടന്നാല്?”
നിരത്തിനരികില്‍ തളംകെട്ടി നില്‍കുന്ന വെള്ളത്തില്‍ ചവിട്ടിയും, പുതുതായി പൊടിഞ്ഞ പാറ്റകളെ പിടിക്കാനാഞ്ഞും കുഞ്ഞി മോന്‍ ഉപ്പയുടെ പിറകെ നടന്നു. എത്ര നടന്നിട്ടെന്താ...? ഈ ഉപ്പയുടെ കൂടെയുണ്ടോ എത്തുന്നു? വലിയ കാലുകള്‍ കവച്ചു വെച്ചു അതി വേഗത്തിലാണ് ഉപ്പയുടെ നടത്തം. പെട്ടന്നാണ് വേലിയരികില്‍ നിന്നും ഒരു മഞ്ഞ പൂമ്പാറ്റ പാറി വന്നു നിരത്തിലെ മെറ്റല്‍ കല്ലില്‍ ഇരുന്നത്.
ഉപ്പ ഒന്നും കാണുന്നതേയില്ല. അടുത്ത ചവിട്ടില്‍ ആ മഞ്ഞ പൂമ്പാറ്റ.............
“ചവിട്ടല്ലേ....”
കുഞ്ഞു മോന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഇത്തിരി ദേഷ്യത്തോടെയാണു ഉപ്പ തിരിഞ്ഞു നോക്കിയത്. വലിയ മുഖത്തു ഗൌരവം. കുറ്റിത്താടിയില്‍ നര കയറി തുടങ്ങിയിരിക്കുന്നു. കണ്ണുകളില്‍ ചുവപ്പ്. കൊഴിഞ്ഞു തീരാറായ മുടിയില്‍ ഏതാനും എണ്ണം എഴുന്നു നില്‍കുന്നു,,,ഉപ്പക്കു പ്രായം ഒരുപാടായ പോലെ...വിമാനത്തില്‍ പോയതിനു ശേഷമാണല്ലോ ഉപ്പയുടെ ഇങ്ങനെ കല്ലിച്ചു പോയത്‌_ കുഞ്ഞി മോന്‍ ഓര്‍ത്തു. അതിനു മുമ്പ്‌ ഉപ്പ സുന്ദരനായിരുന്നു. വലിയ കട്ടി മീശയും ഒരുപാടു മുടിയുമായിട്ടു....കുഞ്ഞി മോള്‍ക്ക്‌ എന്തസൂയയായിരുന്നു തന്നോട്.
“വേഗം വാ...”
ഉപ്പ അക്ഷമയോടെ വിളിച്ചു. ആ വിളിയിലെ ദേഷ്യം കുഞ്ഞു മോനെ സംഘടപ്പെടുത്തി. തന്നെ ഉപ്പ ഇങ്ങനെ വിളിച്ചിട്ടില്ല. അല്ലങ്കില്‍ തന്നെ പുതുവീട് കാണാന്‍ പോകാന്‍ ഇത്ര തിരക്കെന്തിനാ..? പണിക്കാരെല്ലാം സമയത്ത് തന്നെ എത്തീന്നു ഉമ്മ പറഞ്ഞതാണല്ലോ...
“പൂമ്പാറ്റകളെ.....പോട്ടെട്ടോ......ഉപ്പ ദേഷ്യത്തിലാ....”
കല്ലിലിരുന്ന പൂമ്പാറ്റ ചിരിച്ചു. പൂവ് ചിരിച്ചു. കുഞ്ഞിമോന്റെ ചിരി കണ്ടു ഉപ്പയുടെ മുഖത്തും ഒരു ചിരി തെളിഞ്ഞു മാഞ്ഞു.
ഉപ്പയുടെ കൈ വിരലില്‍ തൂങ്ങിയാണ് പിന്നെ നടന്നത്.ചൂണ്ടു വിരലില്‍ എത്തിപ്പിടിക്കാന്‍ പ്രയാസത്തോടെ കൈ നീട്ടി അവന്‍ ഏന്തി നടന്നു.കുഞ്ഞു വിരലുകള്‍ നിരത്തിലെ മെറ്റലില്‍ ഉരഞ്ഞു.
കുഞ്ഞു മോന് വേദനിച്ചു..നിരത്തിനും പൂവിനും പൂമ്പാറ്റക്കും കലക്ക വെള്ളത്തിനും അപ്പോള്‍ വേദന തോന്നി. അവ കരഞ്ഞു...ഒച്ചയില്ലാതെ...
പുതു വീടിനടുത്തെത്തിയപ്പോള്‍ കുഞ്ഞിമോന്‍ ചെവി പൊത്തി.
“എന്തൊരു ഒച്ചയാണിവിടെ?”
വലിയ വായുള്ള ഒരു രാക്ഷസനെ ഇരുമ്പിന്‍റെ വടിയില്‍ കെട്ടിയിരിക്കുന്നു. എന്നിട്ട് അതിന്റെ വായിലേക്ക് കല്ലും മണലും സിമെന്റും വെള്ളവും ഒഴിക്കുന്നു. വിടുമ്പോള്‍ അതു അലറിക്കരയുന്നു.. ഓടിപ്പോകാന്‍ നോക്കുന്നു... അതിനു പറ്റാതെ അതു ചുറ്റും കറങ്ങുന്നു...,അതിന്‍റെ അലറ്ച്ചയില്‍ കുഞ്ഞിമോന്‍ പേടിച്ചു, പൂവും പൂമ്പാറ്റയും മരവും പേടിച്ചു വിറച്ചു. കുറെ കഴിഞ്ഞപ്പോള്‍ ആരോ കെട്ടഴിച്ചിട്ട പോലെ രാക്ഷസന്‍ അകതുള്ളതെല്ലാം തുപ്പിക്കളഞ്ഞു. അലര്‍ച്ച കുറഞ്ഞു.
“പാവം..രക്ഷപ്പെട്ടു” കുഞ്ഞിമോന്‍ ആശ്വസിച്ചു.
രാക്ഷസന്‍ തുപ്പിക്കളഞ്ഞത് കുറെയാള്കാര്‍ ചട്ടിയിലാക്കി വീടിനു മുകളിലേക്കു ചുമന്നു കൊണ്ട് പോകുന്നു...വരിവരിയായി....എല്ലാവര്‍ക്കും ഒരേ മുഖമാണല്ലോ...രാക്ഷസന്റെ ആള്‍ക്കാരാകും.
“അതെന്തിനാ?”
കുഞ്ഞി മോന്‍ ഉപ്പയോട് ചോദിച്ചു. അടിവെച്ചു അടിവെച്ചു പോകുന്ന ചുമടുകാരെ തെല്ലൊരു അധികാരത്തോടെ നോക്കി നില്‍കുന്ന ഉപ്പ “വീടുണ്ടാക്കാന്‍” എന്ന് പറഞ്ഞൊഴിഞ്ഞു.
“കടവുളേ...”
ആരോ ഉറക്കെ വിളിച്ചു. കുഞ്ഞിമോന്‍ അന്തം വിട്ടു നിന്നു. രാക്ഷസന്‍ ആരെയോ വിഴുങ്ങി എന്നാണു തോന്നിയത്‌. ചുമടുമായി വരിവരിയായി നീങ്ങിയിരുന്ന ഒരാള്‍ വീണിരിക്കുന്നു. നിലത്തു തെറിച്ചു പോയ കോണ്‍ക്രീറ്റ്. ചുമട്ടുകാരന്‍ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്നു.
“യാ...ഹിമാര്‍....”
എന്നു ആരോ ഉറക്കെ പറയുകയും ചാട്ട കൊണ്ടെന്ന പോലെ അടിക്കുകയും ചെയ്തു. തൂവിക്കളഞ്ഞ കോണ്‍ക്രീറ്റിന്റെ വില പറഞ്ഞു അയാള്‍ വീണ്ടും വീണ്ടും അടിച്ചു. അടി കൊണ്ട ചുമട്ടുകാരന്‍ നിലത്തു വീണു. ഉപ്പയെ അറബി ചാട്ട കൊണ്ട് അടിക്കുന്നത് ഉമ്മയാണ് പറഞ്ഞത്‌. ആ അറബി വിമാനം കയറി ഇവിടെയും വന്നുവോ? കുഞ്ഞിമോന്‍ പേടിച്ചു ഉറക്കെ വിളിച്ചു..
“ഉപ്പാ...”
കയ്യിലെ പ്ലാസ്റ്റിക് കയര്‍ ദൂരെയെറിഞ്ഞു ഉപ്പ കുഞ്ഞിമോന്റെ അടുത്തേക്ക് വന്നു, പിന്നെ ദൈന്യതയോടെ താഴെ കിടക്കുന്ന ചുമടുകാരനെ താങ്ങി. .